തിരുവനന്തപുരം: കടലിലും കരയിലും തിരച്ചിൽ നടത്തുന്നതിനായി ഫിഷറീസ് വകുപ്പിൽ ആധുനിക ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പദ്ധതി. ഇതിന്റെ പ്രവർത്തനപ്രദർശനം വിഴിഞ്ഞത്ത് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ നേരിൽ കണ്ടു. വിഴിഞ്ഞം ഐ.ബിയിലെ സ്ക്രീനിലാണ് കടലിനടിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോണിന്റെയും കരയിലെ പരിശോധനകൾക്കുള്ള എയർ ഡ്രോണിന്റെയും പ്രവർത്തനം പ്രദർശിപ്പിച്ചത്.
500 മീറ്റർ വരെ ആഴത്തിലും 200 മീറ്റർ ചുറ്റളവിലും തിരച്ചിൽ നടത്താൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോണിന് 138 കിലോഗ്രാം വരെ ഭാരം ഉയർത്താനും ശേഷിയുണ്ട്. തുടർച്ചയായി എട്ട് മണിക്കൂർ വരെ കടലിനടിയിൽ പരിശോധന നടത്താൻ കഴിയുന്നതാണ് ഡ്രോൺ. കടലിനടിയിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കി സഞ്ചരിക്കാനും സംവിധാനത്തിനാകും.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡ്രോൺ നിർമിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റർ അകലെ വരെ കരയിൽനിന്ന് നിയന്ത്രിക്കാനാകും. രാത്രിയിലും കലങ്ങിയ വെള്ളത്തിലും എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യർ, വള്ളങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വസ്തുക്കൾ തിരിച്ചറിയാനും കഴിയും.
കടൽജലത്തിന്റെ നിറവ്യത്യാസം, നീരൊഴുക്ക്, സാന്ദ്രത, മത്സ്യലഭ്യത തുടങ്ങിയ വിവരങ്ങൾ എയർ ഡ്രോൺ വഴി കണ്ടെത്താനാകും. 40 മിനിറ്റിനുള്ളിൽ ഏഴ് ചതുരശ്ര കിലോമീറ്റർ പ്രദേശം പരിശോധിക്കാനും എയർ ഡ്രോണിന് ശേഷിയുണ്ട്.
ദേശീയ സമുദ്ര സാങ്കേതികവിദ്യാ പഠന കേന്ദ്രത്തിന് സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന മലേഷ്യ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് പ്രദർശനം നടത്തിയത്. കടലിലെ തിരച്ചിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകൾ പഠിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷം പ്രായോഗികവും വിജയകരവുമാണെന്ന് കണ്ടെത്തിയാൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എം. വിൻസന്റ് എം.എൽ.എ, തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേഖ് പരീത്, ഫിഷറീസ് ഡയറക്ടർ ചെൽസാസിനി തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുത്തു.


