തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലും രേഖകളിലുമാണ് വാസുവിന്റെ പങ്ക് വ്യക്തമായതെന്ന് എസ്ഐടി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതി സ്ഥാനത്ത് എൻ. വാസുവിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2019 മാർച്ച് 19-ന് മുൻ ദേവസ്വം കമ്മീഷണറായിരുന്ന കാലഘട്ടത്തിൽ സ്വർണം ചെമ്പായി രേഖപ്പെടുത്താൻ വാസു ശുപാർശ ചെയ്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ നാളെ സമർപ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം. തട്ടിപ്പ് കേസിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
ശബരിമല സ്വർണ തട്ടിപ്പിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്ത പോറ്റി ഇപ്പോൾ കസ്റ്റഡിയിലാണ്. മുൻ കമ്മീഷണർ എൻ. വാസുവിന്റെ മൊഴിയും അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ട്.
സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിൽപ്പന നടത്തിയതിലും അടക്കം ബോർഡിലുണ്ടായിരുന്ന ആർക്കൊക്കെ അറിവുണ്ടായിരുന്നുവെന്നതിൽ എസ്ഐടിക്ക് വ്യക്തത വന്നിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ നഷ്ടമായ അളവിനോട് സാമ്യമുള്ള സ്വർണം കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കൊള്ളയുടെ തിരക്കഥയിൽ പ്രധാന പങ്ക് വഹിച്ച പോറ്റി, ശേഷിച്ച സ്വർണം നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിനായി ഉപയോഗിക്കാൻ അനുവാദം തേടി ദേവസ്വം ബോർഡിന് കത്തെഴുതിയപ്പോഴാണ് വാസു പ്രസിഡൻറായിരുന്നത്. ഈ കത്തിനെ തുടർന്ന് വാസു തുടർനടപടിക്കായി നിർദേശം നൽകിയത് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനാണ്. ഇതേ സുധീഷ് കുമാർ പിന്നീട് വാസുവിൻെറ പിഎയായി മാറി. വിശദീകരണ കത്തിൽ തുടർ നടപടികൾ എന്തായെന്ന് മനസിലായില്ലെന്നാണ് വാസുവിന്റെ നിലപാട്. എന്നാൽ ഈ കാര്യത്തിൽ സുധീഷ് കുമാറിന്റെ മൊഴി അന്വേഷണത്തിന് നിർണായകമായിട്ടുണ്ട്.




