ന്യൂഡൽഹി: വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക് വിലക്കി. മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണലാണ് (എൻസിഎൽഎടി) റദ്ദാക്കിയത്. 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യലാണെന്ന് കണ്ടെത്തിയ മത്സരകമ്മിഷൻ വാട്‌സാപ്പിന് 213.14 കോടി രൂപ പിഴ ചുമത്തിയത് ട്രൈബ്യൂണൽ ശരിവെച്ചു.
2024 നവംബർ 18-നാണ് മത്സര കമ്മിഷൻ വാട്സാപ്പിന് പിഴ ചുമത്തുകയും മെറ്റയുമായി വിവരങ്ങൾ പങ്കുവെക്കുന്നത് വിലക്കുകയും ചെയ്തത്. എന്നാൽ, ഈ രണ്ട് നടപടികളും ട്രൈബ്യൂണൽ ജനുവരിയിൽ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണൺ ചെയർപേഴ്‌സണായ രണ്ടംഗ ബെഞ്ചാണ് ചൊവ്വാഴ്ച മെറ്റയ്ക്കും വാട്‌സാപ്പിനും ഭാഗികമായി ആശ്വാസമേകുന്ന ഉത്തരവിറക്കിയത്. ഇതുപ്രകാരം വാട്‌സാപ്പിന് ഉപയോക്താക്കളുടെ വിവരങ്ങൾ മെറ്റയുമായി പങ്കുവെക്കാം.
2024 നവംബറിലെ ഉത്തരവ് അഞ്ച് വർഷത്തേക്കാണ് കമ്പനിക്ക് വിവരം നൽകുന്നതിൽ നിന്ന് വാട്‌സാപ്പിനെ മത്സരകമ്മിഷൻ വിലക്കിയിരുന്നത്. അഞ്ചു വർഷത്തിനുശേഷം, ഇന്ത്യയിൽ തങ്ങളുടെ സർവീസ് ലഭിക്കുന്നതിന് ടാറ്റ പങ്കുവെക്കൽ മുൻകൂർ നിബന്ധനയാക്കുന്നതും കമ്മിഷൻ വിലക്കി. കൂടാതെ, ശേഖരിക്കുന്ന ഓരോ വിഭാഗം ഡേറ്റയുടെയും ലക്ഷ്യം വ്യക്തമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
ഉപയോക്താക്കളുടെ എണ്ണത്തിലോ ശൃംഖലയുടെ കാര്യക്ഷമതയിലോ വാട്സാപ്പിനൊപ്പം മറ്റാരുമില്ലെയെന്ന് കമ്മിഷൻ വാദിച്ചു. അതിനാൽ സ്വകാര്യതാനയം സ്വീകരിക്കുകയോ വിട്ടുപോവുകയോ ചെയ്യുക എന്ന നിബന്ധനവെച്ചതോടെ വാട്‌സാപ്പ് ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തു. നയം ഉടൻ സ്വീകരിച്ചില്ലെങ്കിൽ വിട്ടുപോകണമെന്നുവന്നതോടെ ആശയവിനിമയ മാർഗം പെട്ടെന്ന് അടഞ്ഞു പോകുമെന്ന ഭയത്താൽ ഉപയോക്താക്കൾ നിർബന്ധിതരായെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

