കോട്ടയം: മുന്നറിയിപ്പില്ലാതെ കോട്ടയത്തെ അഖില ഭാരത അയ്യപ്പ സേവാ സംഘം ശാഖാ ഓഫീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് കോട്ടയം അഡിഷനല്‍ മുന്‍സിഫ് കോടതിയില്‍ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാ സംഘം കെട്ടിടം ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്, ശാഖാ സെക്രട്ടറിയും ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറിയുമായ ജയകുമാര്‍ തിരുനക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിര്‍ദ്ദേശം.
കഴിഞ്ഞ ജൂണില്‍ കേസ് തീര്‍പ്പാക്കിയ ഹൈക്കോടതിയിലെ അന്നത്തെ ദേവസ്വം ബോര്‍ഡ് ബഞ്ച്, കേസ് മുന്‍സിഫ് കോടതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 2023 നവംബര്‍ 13-ന് രാത്രി 9 മണിയോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പില്ലാതെ സേവാസംഘം ഓഫീസില്‍ കടന്ന് കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നോട്ടീസ് പതിക്കുകയും ചെയ്തുവെന്നാണ് കേസ്.
വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന്റെ കീഴിലാണ് തിരുനക്കര ദേവസ്വമെന്നും, മുരാരി ബാബു വൈക്കം ഡെപ്യൂട്ടി കമ്മിഷണറായിരുന്നപ്പോഴാണ് സംഭവമെന്നും ജയകുമാര്‍ തിരുനക്കര ആരോപിച്ചു.
കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ വ്യക്തിപരമായ വൈരാഗ്യമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ക്ഷേത്ര ഗോപുരങ്ങളുടെയും ബലിക്കല്‍ പുരയുടെയും ശോച്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനും, ക്ഷേത്രക്കുളത്തിലേക്ക് ശുചിമുറി മാലിന്യം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുത്ത പരാതി നല്‍കിയതിനും മുരാരി ബാബുവിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇതാണ് കെട്ടിടം ഏറ്റെടുക്കലിലേക്ക് നയിച്ചതെന്നും ജയകുമാര്‍ ആരോപിച്ചു.
അതേസമയം, അയ്യപ്പ സേവാ സംഘത്തിന്റെ മുന്‍സിഫ് കോടതിയിലെ സിവില്‍ കേസ് തുടരാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഹൈക്കോടതി ചെയ്തതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചത്. വാദി ഭാഗത്തിനായി അഭിഭാഷകരായ കെ. രാധാകൃഷ്ണന്‍ നായര്‍, ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.










