ചൈനയുടെ സൈനിക വളർച്ച ദിനംപ്രതി ആഗോള ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ച് നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിൽ ചൈന എപ്പോഴും മുമ്പിൽ തന്നെയാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ചൈനയുടെ പുതിയതും മൂന്നാമത്തേതുമായ വിമാനവാഹിനിക്കപ്പൽ ആയ ‘ഫ്യുജിയാൻ ‘ ആണ്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ വിമാനവാഹിനി ചൈനീസ് നാവികസേനയുടെ ഒരു വലിയ സംഭാവന തന്നെയാണ്. ഇതിന്റെ ശക്തി ഏഷ്യയിലെ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചുരുക്കി പറഞ്ഞാൽ ചൈന കടലിൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ്.
‘ഫ്യുജിയാൻ ‘ സാങ്കേതിക വിദ്യകളുടെ ഒരു വലിയ സമാഹാരമാണ്. കപ്പലിന്റെ ഏറ്റവും വലിയ ശക്തി അതിലെ ഇലക്ട്രോമാഗ്നറ്റിക് ലോഞ്ച് സിസ്റ്റം ആണ്. സാധാരണയായി യുഎസിലെ പുതിയ വിമാനവാഹിനികളിലാണ് ഈ സംവിധാനം കാണുന്നത്. ഇത് കൂടുതൽ വേഗത്തിലും കുറവ് സമ്മർദ്ദത്തിലും വിമാനങ്ങൾ വിക്ഷേപിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഭാരം കൂടിയ യുദ്ധവിമാനങ്ങളും പൂർണ്ണ ഇന്ധന ശേഷിയോടെ ഉയർന്നു പറക്കാൻ ഇത് സഹായകമാകും.
കൂടാതെ, പുതുതായി വികസിപ്പിച്ച ജെ 35 സ്റ്റെൽത്ത് യുദ്ധവിമാനവും ജെ 15 ടി ഹെവി ഫൈറ്ററും വിജയകരമായി പരീക്ഷിച്ചു. ഇത് കപ്പലിന് പൂർണ്ണ ശക്തിയെടുത്ത് പറക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത് . ഇത് ചൈനയുടെ വ്യോമശക്തിക്ക് മാറ്റുകൂട്ടാൻ സഹായിക്കും. ഫ്യുജിയാൻ ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിയാണ്. ലിയോണിംഗ്, ഷാൻഡോംഗ് എന്നീ പഴയ കപ്പലുകളേക്കാൾ ഇത് സാങ്കേതികമായി ഏറെ മുന്നിലാണ്. ചൈനയുടെ കപ്പൽ നിർമാണ മേഖല അതിവേഗം പ്രവർത്തിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ചൈന നാലാമത്തെ വിമാനവാഹിനിയുടെയും നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ചൈനയുടെ ലക്ഷ്യം വളരെ വ്യക്തമാണ്. നാവികസേനയെ നീല-ജല നാവികസേനയായി അഥവാ തീരദേശങ്ങളിൽ നിന്ന് വളരെ അകലെ വരെ പ്രവർത്തിക്കാൻ കഴിയുന്ന ശക്തിയായി മാറ്റുക എന്നതാണ് . ഇതിലൂടെ പസഫിക്കിൽ യുഎസിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനും ചൈന തയ്യാറെടുക്കുന്നു എന്നതാണ് വ്യക്തമാകുന്നത്.
ചൈനയുടെ ഈ നാവികശക്തി സംവിധാനം തായ്വാനെയും ചുറ്റുമുള്ള പ്രദേശങ്ങൾക്കും ഒരു ഭീഷണിയായി മാറും . വിമാനവാഹിനികളുടെ എണ്ണം കൂടുന്നതോടെ ചൈനക്കു കൂടുതൽ വ്യാപകമായി പട്രോളിംഗ് നടത്താൻ കഴിയും. തായ്വാനെ ചൈന ആക്രമിക്കുകയോ ഉപരോധിക്കുകയോ ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ സൂചിപ്പിക്കുന്നത് .
ഇതോടൊപ്പം തന്നെ, സൈനിക ഉപകരണങ്ങൾ വേഗത്തിൽ കടത്താനുള്ള പുതിയ ബാർജ് കപ്പലുകളും റോറോ സിസ്റ്റങ്ങളും ചൈന പരീക്ഷിക്കുന്നുണ്ട്. ഇത് ചൈനയുടെ ഭാവിയിലെ സൈനിക നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരും. ചൈനയുടെ ഈ പുരോഗതി ഏഷ്യയുടെ സുരക്ഷാ രംഗത്ത് വലിയ ചലനം സൃഷ്ട്ടിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം. യുഎസ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനോട് കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരുമോയെന്നും ഒരു ചോദ്യമായി നിലനിൽക്കുകയാണ്. ചൈനയുടെ സൈനിക ശേഷി വർധിക്കുന്നതോടെ അതിന്റെ ഭൂപ്രദേശ അവകാശവാദങ്ങളും കൂടുതൽ ശക്തമാകാനാണ് സാധ്യത. ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഫ്യുജിയാന്റെ വരവ് ചൈനയുടെ നാവിക ശക്തിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു. തദ്ദേശീയമായി നിർമിച്ച സാങ്കേതിക മികവിൽ ചൈന വലിയ മുന്നേറ്റമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. ഇത് വെറും ഒരു കപ്പൽമാത്രമല്ല, മറിച്ച് ചൈന ഒരു ആഗോള ശക്തിയായി മാറുന്നതിന്റെ സൂചന കൂടിയാണ്. സമുദ്ര പ്രതിരോധ രംഗത്ത് ശക്തമായി മുന്നേറാൻ ഫ്യൂജിയാൻ ഏറെ സഹായിക്കുമെന്നത് വ്യക്തമാണ്. ഇതിന്റെ പുറകിൽ ചൈനയുടെ ദീർഘകാല തന്ത്രങ്ങളും കൃത്യമായ കണക്കുകൂട്ടലുകളുമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്താകെയും പ്രത്യേകിച്ച് ഏഷ്യയിലും ഇനി ചൈനയുടെ ഈ സമുദ്ര ശക്തിയെ കൂടുതൽ ഗൗരവമായി കാണേണ്ട സാഹചര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്










