തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച് തിരുവന്തപുരത്ത് ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഒരു വാർഡിൽ മത്സരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ആർ ശ്രീലേഖ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പാർട്ടിയുടെ സംസ്ഥാനത്തെ ഉപാധ്യക്ഷ എന്ന പദവിയാണ് നിലവിൽ തന്നെ ഏൽപ്പിച്ചിരുന്നത് എന്നാൽ സ്ഥാനാർഥിത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും ശ്രീലേഖ.
തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി പിടിച്ചെടുക്കും. മത്സരിക്കാൻ പോകുന്ന ശാസ്തമംഗലം വാർഡിൽ നല്ല സാഹചര്യമാണ് നിലവിൽ ഉള്ളത്. താൻ ജനിച്ചു വളർന്ന നാടാണെന്നും ഇവിടുത്തെ ആളുകളെ നല്ലപോലെ അറിയാം. ഒരു ബിജെപിക്കാരി എന്ന നിലയിലാണ് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്താനായി ശ്രമിക്കുമെന്ന് സ്ഥാനാർഥിയായ ആർ ശ്രീലേഖ കൂട്ടിച്ചേർത്തു.
അതേസമയം, 67 വാർഡുകളിലെ സ്ഥാനാർഥികളെയാണ് ബിജെപി ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്തിൽ മാരാർജി ഭവനിൽ അവസാനവട്ട യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് വിട്ടുവന്ന പത്മിനി തോമസ് ഉൾപ്പെടെ മൂന്നു നേതാക്കൾക്കും ബിജെപി സീറ്റ് നൽകി. എന്നാൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി കെ എസ് ശബരിനാഥനെതിരെ കവടിയാറിൽ പരിഗണിക്കപ്പെട്ട വി വി രാജേഷ് സിറ്റിംഗ് വാർഡായ പൂജപ്പുര വിട്ടു. പകരം കൊടുങ്ങാനൂരിലാകും രാജേഷ് മത്സരിക്കുക.










