ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘങ്ങൾ കൂടുതൽ സൂചനകൾ കണ്ടെത്തി. സ്ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സൈന്യം ഉപയോഗിക്കുന്നതുപോലുള്ള മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
പ്രതിയായ ഡോ. ഉമർ മുഹമ്മദ് സ്ഫോടനത്തിന് ഏകദേശം പതിനൊന്ന് മണിക്കൂർ മുൻപ് ഡൽഹിയിൽ സഞ്ചരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കൊണാട്ട് പ്ലേസിലേക്കും ഇയാൾ പോയതായി വിവരമുണ്ട്. ഫരീദാബാദിലെ സഹപ്രതികളുടെ അറസ്റ്റുകൾ അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനായി പ്രവർത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അതില്ലായിരുന്നെങ്കിൽ ആക്രമണം കൂടുതൽ വ്യാപകമായിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു.
സംഭവത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഫരീദാബാദിലും സഹറൻപൂരിലുമുണ്ടായ റെയ്ഡുകളിൽ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവർ അറസ്റ്റിലായി. ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ആക്രമണത്തിന് പിന്നിൽ പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.






