കോഴിക്കോട്: പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.
യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി പകർത്തുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. ക്ലമന്റ് ഇതിനുമുൻപും ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്ത് പണം സമ്പാദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.




