കാബൂൾ: ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് അഫ്ഗാനിസ്ഥാൻ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നത്. ദർവീഷ് റസൂലിയാണ് 15 അംഗ ടീമിനെ നയിക്കുന്നത്.
റാഷിദ് ഖാൻ, ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, അല്ലാഹ് ഗസൻഫർ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലില്ല. കരീം ജനത്, നജീബുള്ള സദ്രാൻ തുടങ്ങിയ പരിചയസമ്പന്നർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
മുൻ അഫ്ഗാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ മുഹമ്മദ് നബിയുടെ മകൻ ഹസൻ ഈസാഖിലും ടീമിൽ ഇടം നേടി. സീനിയർ ടീമിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഈസാഖിൽ 41 ടി20 മത്സരങ്ങളിൽ നിന്ന് 1,094 റൺസ് നേടിയിട്ടുണ്ട്.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ടീമുകളെയാണ് ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങളുണ്ട്. സാഹിബ്സാദ ഫർഹാന്റെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്.
2023ലെ ഹാംഗ്ഷൗ ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാൻ വെള്ളി മെഡൽ നേടിയിരുന്നു. സെമിഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ അഫ്ഗാൻ, ഫൈനലിൽ ഇന്ത്യയോട് തോൽക്കുകയായിരുന്നു. ഇത്തവണ പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാൻ.
ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ടീം:
ദർവീഷ് റസൂലി (ക്യാപ്റ്റൻ), മുഹമ്മദ് ഇഷാഖ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അക്രം, ഹസൻ ഈസാഖിൽ, ഖാലിദ് തനിവാൾ, ഇമ്രാൻ മീർ, ഫൈസൽ ഖാൻ ഷിനോസാദ, നജീബുള്ള സദ്രാൻ, ഫർമാനുള്ള സാഫി, ഇസ്മത്ത് ആലം, കരീം ജനത്, നംഗ്യാൽ ഖരോട്ടി, അറബ് ഗുൽ മൊമന്ദ്, ഫരീദൂൺ ദാവൂദ്‌സായി, അബ്ദുള്ള അഹമ്മദ്‌സായി.


