കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 2.3 കിലോഗ്രാം മാത്രം ഭാരമുള്ള പ്രീടേം ശിശുവിൽ അപൂർവവും അതിസങ്കീർണ്ണവുമായ ‘തോറാക്കോസ്‌കോപിക് ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെർണിയ’ (CDH) താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (മിനിമലി ഇൻവേസീവ്) വിജയകരമായി പരിഹരിച്ചു. ഇത്രയും കുറഞ്ഞ ഭാരമുള്ള കുഞ്ഞിൽ വലിയ മുറിവുകൾ ഒഴിവാക്കിയുള്ള ഈ ശസ്ത്രക്രിയ ഇന്ത്യൻ മെഡിക്കൽ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്.
ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണ് ഡയഫ്രാഗ്മാറ്റിക് ഹെർണിയ. സാധാരണയായി ഓപ്പൺ സർജറിയിലൂടെ പരിഹരിക്കുന്ന ഈ അവസ്ഥയെ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചതോടെ കുഞ്ഞിന് ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കാനും സുഖം പ്രാപിക്കുന്ന സമയം ചുരുക്കാനും സാധിച്ചു.
പീഡിയാട്രിക് സർജൻ ഡോ. സേതു മോഹൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തീസിയ വിഭാഗത്തിലെ ഡോ. സീന, ഡോ. ജോൺസൺ എന്നിവർ സഹകരിച്ചു. നിയോണട്ടോളജി വിഭാഗം വിദഗ്ദ്ധരായ ഡോ. സാജൻ, ഡോ. ലിന്റോ, ഡോ. മെവിൻ, ഡോ. ദീപ എന്നിവർ ശസ്ത്രക്രിയാനന്തര തീവ്രപരിചരണത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. 48 മണിക്കൂറിനുള്ളിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും, അഞ്ചാമത്തെ ദിവസത്തോടെ മുലപ്പാൽ ഉൾപ്പെടെ പൂർണ്ണമായി ഭക്ഷണം സ്വീകരിക്കാനും കുഞ്ഞിന് സാധിച്ചു.
“മിനിമലി ഇൻവേസീവ് നവജാത ശസ്ത്രക്രിയയിലെ പുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ഈ കേസ്. കാരിത്താസ് മാതാ ആശുപത്രിയുടെ മികവും പ്രാവീണ്യവും ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു എന്നതിന് തെളിവാണിത്,” ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. നവജാത ശിശുക്കൾക്ക് അതിനൂതനവും സുരക്ഷിതവുമായ ചികിത്സാ രീതികൾ ഉറപ്പാക്കുന്നതിൽ ആശുപത്രി കൈവരിച്ച സുപ്രധാന നേട്ടമായി ഈ ശസ്ത്രക്രിയ കണക്കാക്കപ്പെടുന്നു.






