തൃശ്ശൂർ : കൊരട്ടിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കുമാരി ബാലൻ ചുനക്കര അഞ്ചാം വാർഡിൽ നിന്ന് വിമത സ്ഥാനാർഥിയായി രംഗത്തെത്തി. പാർട്ടി സീറ്റ് അനുവദിക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് നേരത്തെ തന്നെ നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ തീരുമാനം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ സിപിഎം ഔദ്യോഗിക സ്ഥാനാർഥിയായി സുന്ദരൻ പനങ്കുട്ടത്തിൽ നിൽക്കുന്നതിനൊപ്പം കുമാരിയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു.
വാർഡിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന കൊരട്ടി പഞ്ചായത്തിലെ സ്ഥിരസമിതി അധ്യക്ഷയാണ് കുമാരി. 2010ൽ കോനൂർ വാർഡിൽ നിന്നുമാണ് ആദ്യമായി ജനപ്രതിനിധിയായത്. തുടർന്ന് 2015ലും 2020ലും ചുനക്കര വാർഡിൽ നിന്നുമുള്ള വിജയത്തോടെ മൂന്ന് തവണ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015ലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കുമാരി പഞ്ചായത്ത് പ്രസിഡന്റായത്. 2015 മുതൽ തുടർച്ചയായി സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കൊരട്ടി.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സംസ്ഥാന യൂത്ത് ഗൈഡൻസ് മൂവ്മെന്റ് പുരസ്‌കാരം കുമാരി ബാലന് ലഭിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും അവർ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.






