തൃശ്ശൂർ: മാളയിൽ അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. മാള വെന്തല സ്വദേശിനി അഞ്ജന മേലഡൂർ സ്വദേശി ജീസൻ എന്നിവരെയാണ് പിടികൂടിയത്.
മോളി ജോർജ് വർഷങ്ങളായി വൈന്തല അംഗനവാടിയിലേക്ക് വെണ്ണൂരിലെ വീട്ടിൽ നിന്നും ജോലിക്കും തിരിച്ച് വീട്ടിലേക്കും നടന്നാണ് പോകുന്നത്. ഇത് മനസിലാക്കിയ പ്രതികൾ മോളി ടീച്ചർ വരുന്നതും പോകുന്നതും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് സമീപത്തൊന്നും ആളുകളില്ലന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം നടത്തിയത്. തുടർന്ന് ടീച്ചറുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കുടുന്നതിന് മുമ്പ് തന്നെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓാടി രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷം പ്രധാന പ്രതിയായ അഞ്ജനയുടെ വീട്ടിലെത്തിയ പ്രതികൾ മാല വിൽപ്പന നടത്തുന്നതിനായി ചാലക്കുടിയിലേക്കാണ് പോയത്. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലേക്കും വിവരം കൈമാറുകയും പ്രതികളെ പിടികൂടുന്നതിനായി ജില്ലയിലാകെ വാഹന പരിശോധനകളും മറ്റും നടത്തി വരികയായിരുന്നു. ഇതിനിടെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
മാല വിൽപ്പന നടത്താനായി ചാലക്കുടിയിലെത്തിയ പ്രതികൾ ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ താലി മാത്രം വിറ്റ് പണം വാങ്ങുകയും ചെയ്തു. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്ന അന്വേഷണ സംഘം അഞ്ജനയെ വെണ്ണൂരിൽ നിന്നും ജീസനെ പുറക്കുളം പാലത്തിനു സമീപത്തു നിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീസനെ അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, ജി എസ് ഐ മാരായ റഷീദ് പി എം, വിനോദ് കുമാർ,സുധാകരൻ കെ ആർ, മുരുകേഷ് കടവത്ത്,എ എസ് ഐ മാരായ നജീബ്, ഷാലി, സാജിത, ജി എസ് സി പി ഒ മാരായ വഹദ് ടി ബി, ദിബീഷ്, അനീഷ് പി എ, ജിജീഷ് എം എസ്, സി പി ഒ മാരായ വിപിൻലാൽ, ജിനേഷ്, നവീൻ, സിജോയ് എന്നിവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.









