കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ യുഡിഎഫിലെ മുസ്ലിം ലീഗിൽ ശക്തമായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. രണ്ട് വർഷത്തെ വിജയകരമായ ഭരണാനുഭവവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അരിയിൽ അലവിയുടെ പേരിനെ കേന്ദ്രമാക്കിയാണ് തർക്കം രൂക്ഷമായത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനത്തിൽ വളരെ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് അരിയിൽ അലവി. കുന്ദമംഗലം വാട്ടർ എടിഎം,കുന്ദമംഗലം നഗര ഹൃദയത്തിൽ ഓപ്പൺ സ്റ്റേഡിയം, ഷീ ലോഡ്ജ് ഓഡിറ്റോറിയം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം. പാർട്ടിക്കുള്ളിൽ കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ പോലും തളർന്നു പോകാതെ പാർട്ടിയെ ശക്തമായി ഉയർത്തിക്കൊണ്ടുവന്ന വ്യക്തി കൂടിയാണ്. അരിയിൽ അലവി കാർഷിക മേഖലയിലും, ഭിന്നശേഷിക്കാരുടെ കലോത്സവം തുടങ്ങി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയും കൂടിയാണ് അദ്ദേഹം.
പൊതുമണ്ഡലത്തിൽ ഒരു അംഗീകാരമുള്ള വ്യക്തിയാണ് അരിയിൽ അലവി. ജനമനസ്സറിഞ്ഞ നേതാവ് എന്ന നിലയിൽ അരിയിൽ അലവിയുടെ പേര് മാത്രമാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മുസ്ലീം ലീഗ് നേതൃത്വത്തിന് മുൻപിൽ വെച്ചത്. നിലവിൽ മത്സരിച്ചു വിജയിച്ച ഡിവിഷനിൽ അദ്ദേഹത്തിന് വീണ്ടും മത്സരിപ്പിക്കുമെന്നാണ് പ്രവർത്തകർ കരുതിയത് എന്നാൽ മറ്റു രണ്ടു പേരുടെ പേരും കൂടി കടന്നു വരികയായിരുന്നു.
ഇതേ തുടർന്ന് ദിവസങ്ങളായി തിരിച്ചും മറിച്ചും ചർച്ചകൾ നടത്തിയെങ്കിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വം. കഴിഞ്ഞ കുറെ ദിവസങ്ങളായി പാർട്ടിക്കുള്ളിൽ നടക്കുന്ന ഈ പ്രശ്നം ചർച്ചകൾ നടത്തിയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ അണികളിൽ തന്നെ വലിയ നിരാശക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.






