തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ നടപടികൾക്ക് ഡിസംബർ 4 വരെ സാവകാശമുണ്ടായിരിക്കെ, 25ന് അകം തീർക്കാൻ തിടുക്കം. എന്യൂമറേഷൻ ഫോം വിതരണം പോലും ചിലയിടത്തു പൂർത്തിയായിട്ടില്ലെങ്കിലും പൂരിപ്പിച്ചു തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ നടപടികളിലാണ് ഇപ്പോൾ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ശ്രദ്ധ.
പൂരിപ്പിച്ച ഫോമുകൾ തിങ്കളാഴ്ചയ്ക്കു മുൻപു തിരിച്ചു നൽകണമെന്നും അവ തിരികെ വാങ്ങാൻ ബിഎൽഒ വീട്ടിലേക്ക് ഇനി വരില്ലെന്നും ചില കലക്ടർമാർ നിർദേശം നൽകിയത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ആവശ്യമെങ്കിൽ കലക്‌ഷൻ സെന്ററുകളിൽ ഫോം എത്തിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പു കഴിയുംവരെ കേരളത്തിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും എസ്ഐആറിന്റെ സാധുത ചോദ്യം ചെയ്തു വിവിധ രാഷ്ട്രീയപാർട്ടികളും സുപ്രീം കോടതിയിൽ നൽകിയ ഹർജി ഈമാസം 26നു പരിഗണിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ നടപടികളിൽ തിടുക്കം കൂട്ടുന്നതിൽ രാഷ്ട്രീയപാർട്ടികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.






