കോഴിക്കോട് : കോഴിക്കോടുള്ള കോൺഗ്രസ്സ് വിമതർക്ക് ഡി.സി.സിയുടെ അന്ത്യശാസന.
ജില്ലയിൽ മൂന്നിടത്ത് കോൺഗ്രസ്സ് വിമതർ ഉണ്ടെന്നും, അവർ പരസ്യമായി പ്രഖ്യാപനം നടത്തി 48 മണിക്കൂറിനുള്ളിൽ മത്സര രംഗത്ത് നിന്ന് പിന്മാറണമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. താഴെത്തട്ടിലുള്ള ചർച്ചകളിലൂടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളില്ല. എന്നിട്ടും കാരശ്ശേരി, പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും, തിരുവമ്പാടി പഞ്ചായത്തിലും വിമതരുണ്ട്.
ഇവർ മത്സര രംഗത്ത് തുടർന്നാൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കും. താത്കാലികമായ മനക്ഷോഭം കാരണമാണ് മത്സരരംഗത്ത് നിൽക്കുന്നതെങ്കിൽ അതിൽ നിന്ന് പിന്മാറാനാണ് രണ്ട് ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നത്. പിന്മാറുന്ന കാര്യം നോട്ടീസടിച്ച് എല്ലാവരെയും അറിയിക്കണം. അവർ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണരംഗത്ത് സജീവമായി പ്രവർത്തിക്കണം എന്നു കൂടി ഡി.സി.സി. പ്രസിഡന്റ് കൂട്ടിച്ചേർത്തു. യു.ഡി.എഫ്. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് മുൻപ് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എം. രാജനും ഒപ്പമുണ്ടായിരുന്നു.



