മലപ്പുറം: ഭരണത്തുടർച്ച ഉറപ്പാക്കാൻ എൽ.ഡി.എഫും കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിനും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാൻ തീവ്ര ശ്രമം നടത്തുന്ന യു.ഡി.എഫിനും ഇത്തവണത്തെ ജനവിധി അഭിമാന പോരാട്ടമാണ്.
1963ൽ രൂപീകൃതമായ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസും മുസ്ലിം ലീഗും ഭരണം കൈയാളിയ ചരിത്രമാണ് പുളിക്കലിലേത്. കോൺഗ്രസിലെ കെ.പി. വീരാൻകുട്ടി ഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1969 മുതൽ കോൺഗ്രസിലെ പി.എം. ഖാദർ ഹാജിയും 1979 മുതൽ 2000 വരെ മുസ് ലിം ലീഗിലെ പി. മോയുട്ടി മൗലവിയുമായിരുന്നു പ്രസിഡന്റ്റ്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് അധികാരത്തിലെത്തി. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാളയത്തെ ഞെട്ടിച്ച് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. 21 വാർഡുകളിൽ 11 വാർഡുകളിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ യു.ഡി.എഫിന് 10 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
ഭരണനേട്ടങ്ങളും വികസനത്തുടർച്ചയും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. നിരവധി ഭിന്നശേഷിക്കാരുള്ള ഗ്രാമപഞ്ചായത്തിൽ ബഡ്‌സ് സ്കൂൾ ആരംഭിക്കാനായതും അതിന് സ്വന്തം കെട്ടിടം ഒരുക്കിയതും ഗ്രാമപഞ്ചായത്തിലെ 38 അംഗൻവാടികളിൽ 37 കേന്ദ്രങ്ങൾക്കും സ്വന്തം കെട്ടിടമൊരുക്കി സ്മാർട്ടാക്കിയതും ജൽജീവൻ പദ്ധതി ആദ്യഘട്ട സർവേയിൽ ഉൾപ്പെട്ട എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് ദാഹജലം എത്തിക്കാനായതും പ്രധാന നേട്ടങ്ങളായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.
കൈയേറ്റമൊഴിപ്പിച്ച പൊതുസ്ഥലങ്ങൾ വീണ്ടെടുത്തതും അടിസ്ഥാന സൗകര്യ വികസനവും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രചാരണ വിഷയമാണ്. എന്നാൽ, മാലിന്യ നിർമാർജന രംഗത്ത് ശാസ്ത്രീയമായ ഒരു പദ്ധതിയും നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതിക്കായില്ലെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. സ്വന്തമായൊരു കളിസ്ഥലമെന്ന യുവതയുടെ സ്വപ്‌നം കെടുകാര്യസ്ഥത മൂലം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇല്ലാതാക്കി. വയലുകൾ നികത്തുകയല്ലാതെ ജനകീയ വികസന പദ്ധതികളൊന്നും നടപ്പായില്ല.
സംസ്ഥാനം എൽ.ഡി.എഫ് ഭരിക്കുന്ന സാഹചര്യത്തിൽ പോലും വികസന പ്രവർത്തനങ്ങൾക്കായി ഒരു സെന്റ് ഭൂമി പോലും വാങ്ങാൻ ഭരണസമിതിക്കായില്ലെന്നും സർവത അഴിമതിയാണ് എല്ലാ രംഗങ്ങളിലും അരങ്ങുവാണതെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്. മുൻ ഭരണസമിതികളുടെ നേട്ടങ്ങളും യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.
വാർഡ് വിഭജനത്തിന് ശേഷം ആകെ വാർഡുകളുടെ എണ്ണം 24 ആയി ഉയർന്ന പുളിക്കലിൽ ഇടത്, വലത് മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.എൽ.ഡി.എഫിൽ 22 വാർഡുകളിൽ സി.പി.എം സ്ഥാനാർഥികളും ഒരു സീറ്റിൽ ആർ.ജെ.ഡിയും ഒരു സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 15 സീറ്റുകളിൽ മുസ്ലിം ലീഗും ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നു. ഏഴ് വാർഡുകളിൽ എൻ.ഡി.എയും മൂന്ന് വാർഡുകളിൽ എസ്.ഡി.പി.ഐയും രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടിയും ജനവിധി തേടുന്നുണ്ട്.










