കോട്ടയം: ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും, എൽ ഡി എഫും. എല്ലാ സീറ്റുകളിലും സ്ഥാനാർഥികളുമായി എൻഡിഎയും രംഗത്തുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ സിപിഎമ്മും സിപിഐയും എൽഡിഎഫിനായി മത്സരിക്കുന്നു. എട്ടു സീറ്റുകളിൽ സ്വതന്ത്രരെ നിർത്തിയാണ് എൽഡിഎഫിന്റെ മത്സരം. മൂന്ന് സീറ്റിൽ എൻഡിഎയും സ്വതന്ത്രരെയാണു രംഗത്തിറക്കിയത്.
പുതുപ്പള്ളി പഞ്ചായത്തിലെ ഏഴു വാർഡുകളിൽ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ ഒൻപതു സീറ്റുമായാണ് പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസ് ഏഴു, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു മറ്റു കക്ഷിനില. നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്യുണിറ്റി ഹാളിന് ഇഎംഎസിന്റെ പേരിട്ടതും നിർമാണം പൂർത്തിയാക്കാത്ത സാംസ്കാരിക നിലയത്തിന് ഉമ്മൻ ചാണ്ടി സ്മാരക സാംസ്കാരിക നിലയം എന്ന് നാമകരണം ചെയ്തതും ഏറെ ചർച്ച ആയിരുന്നു.
നിലവിലെ പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പത്തൊൻമ്പതാം വാർഡിൽ മത്സരിക്കുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ബി.ഗിരീശൻ യുഡിഎഫിനായും അജു മാത്യുവും എൻഡിഎ സ്വതന്ത്രനായും ഇവിടെ ജനവിധി തേടുന്നു
എംഎൽഎയുടെ നേതൃത്വത്തിൽ നേരത്തേതന്നെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രചാരണ രംഗത്തിറങ്ങി. ഇത് അനുകൂല ഘടകമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. സ്ഥാനാർഥി നിർണയം താമസിച്ചെങ്കിലും പ്രചാരണത്തിൽ സജീവമെന്ന് എൽഡിഎഫ് പറയുന്നു. സീറ്റ് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എൻഡിഎ.






