തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് വ്യാപക കള്ളവോട്ടുകൾക്കു വഴിയൊരുക്കി കോർപറേഷനിലെ മിക്ക വാർഡിലും വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകൾ. പ്രാഥമിക പരിശോധനയിൽ വഞ്ചിയൂർ വാർഡിൽ മാത്രം നാനൂറോളം പേരുടെ ഇരട്ട വോട്ട് കണ്ടെത്തി. മറ്റു വാർഡുകളിലെ വോട്ടർമാരെ വഞ്ചിയൂരിലെ പട്ടികയിൽ ഉൾപ്പെടുത്തിയും ഒരേ വോട്ടർമാരെ പല മേൽവിലാസങ്ങളിൽ പല ബൂത്തുകളിലായി ഉൾപ്പെടുത്തിയുമാണു ക്രമക്കേട്.
ശ്രീകണ്ഠേശ്വരം വാർഡിലെ നാലാം ബൂത്തിൽ 398, 399 ക്രമനമ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ദമ്പതികളെ വഞ്ചിയൂർ വാർഡിലെ രണ്ടാം ബൂത്തിൽ 11, 24 ക്രമ നമ്പറുകളിൽ ചേർത്തിട്ടുണ്ട്. ചാല വാർഡിലെ കരിമഠം കോളനിയിൽ താമസിക്കുന്ന വോട്ടറെ (ഒൻപതാം ബൂത്ത്, ക്രമനമ്പർ 1331) വഞ്ചിയൂരിൽ മൂന്നാം ബൂത്തിൽ എട്ടാമതായി ചേർത്തു. ഇത്തരത്തിൽ വഞ്ചിയൂരിലെ 6 ബൂത്തുകളിലായി മുന്നൂറോളം ഇരട്ട വോട്ടുകൾ സ്ഥിരീകരിച്ചെന്നാണു വിവരം.
ഒരു വാർഡിനുള്ളിൽ തന്നെ ഒന്നിലേറെ വോട്ടുള്ളവരുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയുടെ വഞ്ചിയൂരിലെ വീട്ടിലെ നമ്പറിൽ 4 വോട്ടർമാരെയാണ് അധികം ചേർത്തത്. ഇവർക്ക് ഈ വീടുമായി ബന്ധമില്ല. 82/1013 വീട്ടുനമ്പരിൽ ഒരാൾ മാത്രമാണ് താമസിക്കുന്നത്. 9 വോട്ടുകൾ ഇവിടെ അനധികൃതമായി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 226 വോട്ടിനാണ് വഞ്ചിയൂരിൽ സിപിഎം സ്ഥാനാർഥി ജയിച്ചത്. എന്നാൽ, 2015 ലെ തിരഞ്ഞെടുപ്പിൽ വിജയം ഒരു വോട്ടിനായിരുന്നു. കള്ളവോട്ട്, ഇരട്ട വോട്ട് പട്ടിക ഉൾപ്പെടെ കലക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കോൺഗ്രസും ബിജെപിയും പരാതി നൽകിയിട്ടുണ്ട്.






