തിരുവനന്തപുരം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിധികർത്താക്കളെ വേദിയിൽ ചോദ്യംചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ വളഞ്ഞതോടെ വിധികർത്താക്കൾ വേദിയിൽ ഓടിക്കയറി. പോലീസെത്തി പ്രതിഷേധക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഒരുകൂട്ടർ പോലീസിനുനേരേയും കയർത്തു.
കൂടുതൽ പോലീസെത്തി ബഹളമുണ്ടാക്കിയവരെ മുഴുവൻ സ്കൂളിനു പുറത്തിറക്കിവിട്ടു. നാടൻപാട്ട് മത്സരം നടന്ന ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്എസ്എസിലെ ഓഡിറ്റോറിയത്തിനുള്ളിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ്യായിരുന്നു സംഭവം. നാടൻപാട്ടുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കിളിമാനൂർ ആർആർവിജിഎച്ച്എസ്എസിലെ കുട്ടികളെയാണ് സംസ്ഥാന കലോത്സവത്തിലേക്കു തിരഞ്ഞെടുത്തത്. ഇത് അഴിമതിയാണെന്നാരോപിച്ചായിരുന്നു ഒരു സംഘമാളുകൾ വിധികർത്താക്കളെ ചോദ്യംചെയ്യാനായി വേദിക്കുമുന്നിലേക്കിരച്ചുകയറിയത്.
വിദ്യാർഥികൾക്കൊപ്പം വന്ന മുതിർന്നവരാണ് പ്രശ്നമുണ്ടാക്കിയത്. പോലീസെത്തി ബഹളമുണ്ടാക്കിയവരെ വേദിക്കു പുറത്തിറക്കി. അവിടെയും സംഘർഷം തുടർന്നതോടെയാണ് കൂടുതൽ പോലീസെത്തി വേദിക്കു സമീപത്തുനിന്നു പ്രതിഷേധക്കാരെ മാറ്റിയത്.
വിധികർത്താക്കളെ പോകാൻ അനുവദിക്കില്ലെന്നായതോടെ പ്രതിഷേധക്കാരെ ഒന്നടങ്കം പോലീസ് സ്കൂൾവളപ്പിനു പുറത്തിറക്കിവിട്ടു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിധികർത്താക്കളെ വാഹനത്തിൽക്കയറ്റിയയച്ചു. മത്സരത്തിൽ പങ്കെടുത്ത ചില സ്കൂളുകളിലെ കുട്ടികൾ വിധിനിർണയം ശരിയല്ലെന്നാരോപിച്ച് പ്രധാന വേദിയുടെ കവാടത്തിനരികിൽനിന്നു പാട്ടുപാടി പ്രതിഷേധിച്ചു.






