തൃശ്ശൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാലുവയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുളാണ് കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ. ഇ.ബംഗ്ലാവ് ഡിവിഷനിൽ ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം.
വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്നറങ്ങി വന്ന പുള്ളിപ്പുലി കടിച്ചു പോയെന്നാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ പറയുന്നത്. റജബുളിന്റെ മറ്റ് രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് വീടിനുള്ളിൽ നിന്നും പിതാവും അമ്മയും പുറത്തെത്തിയത്. ഉടനെ എസ്റ്റേറ്റ് മാനേജരെ വിവരമറിയിച്ചു. തുടർന്ന് തൊഴിലാളികളും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തി വാൽപ്പാറ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരിരുന്നു.
തമിഴ്നാട് വാൽപ്പാറയിൽ എട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പുലിയുടെ ആക്രമണത്തിൽ കുട്ടികൾമരിക്കുന്നത്. പുലിയുടെ ആക്രമണത്തിൽ കുട്ടികൾ മരണപ്പെട്ടിട്ടും യാതൊരു സുരക്ഷയും ഒരുക്കാൻ അധികൃതർ തയ്യാറുവുന്നില്ലെന്നാണ് വ്യപക പരാതി.






