മലപ്പുറം: മഞ്ചേരി ഗവ. ആശുപത്രികളിൽ സർക്കാർഅടിയന്തരമായി ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽകോളേജിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി നൽകിയ പരാതി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഈ നിർദേശം നൽകിയത്.
പൊതുജനാരോഗ്യം ഭരണഘടനാപരമായ അവകാശമാണെന്നും സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യവും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പരാമെഡിക്കൽ ജീവനക്കാരുടെയും സേവനങ്ങളും മരുന്നുകളും ഉപകരണങ്ങളും ഉറപ്പാക്കലും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിൽ നെഫ്രോളജി, ന്യൂറോളജി ഒപികൾ പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരുദിവസമാണെന്നും നെഫ്രോളജിയിൽ അറുപതും ന്യൂറോളജിയിൽ അൻപതും രോഗികളെ മാത്രമേ ഡോക്ടറെ കാണാൻ അനുവദിക്കുന്നുള്ളൂവെന്നുമായിരുന്നു ഫൈസിയുടെ പരാതി.
ഒപി ചീട്ട് എടുക്കാൻ മണിക്കൂറുകൾ ക്യൂവിൽനിന്നശേഷം ഊഴമെത്തുമ്പോൾ ഇന്നത്തെ ക്വാട്ട കഴിഞ്ഞുവെന്ന മറുപടിയാണു ലഭിക്കുന്നത് ഇതോടെ ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികൾക്ക് സ്‌കാനിങ്ങിനും മറ്റുമായി റേഡിയോളജി വിഭാഗത്തിലെത്താൻ മഴയും വെയിലും കൊള്ളണം. ഈ ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തതിനാൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടമെന്നായിരുന്നു ആവശ്യം. പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ മെഡിക്കൽകോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു.
ഡോകർമാരുടെ കുറവുകൊണ്ടാണ് നെഫ്രോളജി, ന്യൂറോളജി ഒപികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു സൂപ്രണ്ട് കമ്മിഷന് നൽകിയ മറുപടി. എക്സ്റേ, സ്കാനിങ് യൂണിറ്റുകൾ ബി ബ്ലോക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത്യാഹിതവിഭാഗത്തിൽനിന്ന് ഇവിടെയെത്താൻ തത്കാലം മേൽക്കൂരയുള്ള സ്ട്രച്ചർ ട്രോളി ഉപയോഗപ്പെടുത്താം. എ ബ്ലോക്കിൽ നിന്ന് ബി ബ്ലോക്കിലേക്ക് റാമ്പ് നിർമിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും അടുത്തുതന്നെ ടെൻഡറിലേക്ക് കടക്കുമെന്നും സൂപ്രണ്ട് മറുപടി നൽകി. ജില്ലയിലെ പാവപ്പെട്ട രോഗികളുടെ പ്രയാസം മനസ്സിലാക്കി ഡോക്‌ടർമാരുടെ കുറവ് പരിഹരിച്ച് ആഴ്‌ചയിൽ രണ്ടുദിവസമെങ്കിലും ഒപികൾ പ്രവർത്തിപ്പിക്കണമെന്ന് പരാതിക്കാരൻ സിറ്റിങ്ങിൽ ഹാജരായി ആവശ്യപ്പെട്ടു.




