കോഴിക്കോട് : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് റോഡ് ഷോ നടന്നു. നാടും നഗരവും കീഴടക്കി ആവേശം അലതല്ലിയ റോഡ് ഷോ, നാടിന്റെ മുഖച്ഛായ മാറ്റിയ ജനപക്ഷ സർക്കാരിന്റെ കരുത്തിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുന്ന കാഴ്ചയായി.
ഫറോക്ക് ഇ.കെ. നായനാർ സ്മാരക മിനി സ്റ്റേഡിയം പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വർണ്ണ ബലൂണുകളും പാർട്ടി പതാകകളും സ്ഥാനാർഥികളുടെ ചിത്രങ്ങളുമടങ്ങിയ പ്ലക്കാർഡുകളുമായി ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പേർ റോഡ് ഷോയിൽ അണിനിരന്നു.
ബേപ്പൂരിന്റെ ചരിത്രത്തിൽ തുല്യതയില്ലാത്തവിധം കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കാൻ നേതൃത്വം നൽകിയ ജനനേതാവ് നയിച്ച റോഡ് ഷോ കാണുന്നതിനും സ്വീകരിക്കുന്നതിനുമായി പ്രധാന കവലകളിലും പാതയോരങ്ങളിലും ജനങ്ങൾ തടിച്ചുകൂടി. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളും നേതാക്കളും റോഡ് ഷോയിൽ പങ്കുചേർന്നു.
ഫറോക്ക് ടൗൺ, കരുവൻതിരുത്തി മഠത്തിൽപ്പാടം, ചാലിയം, കടലുണ്ടി, മണ്ണൂർ വളവ്, പെരുമുഖം, രാമനാട്ടുകര, ഫാറൂഖ് കോളേജ്, പരുത്തിപ്പാറ, ചുങ്കം, ചന്തക്കടവ്, കുണ്ടായിത്തോട്, റഹ്മാൻ ബസാർ, മോഡേൺ, അരീക്കാട്, നല്ലളം ബസാർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനകീയ വരവേൽപ്പാണ് റോഡ് ഷോയ്ക്ക് ലഭിച്ചത്. പലയിടങ്ങളിലും റോഡ് ഷോ എത്തിയതോടെ ജനനിബിഡമായി.എൽഡിഎഫ് നേതാക്കളായ എം. ഗിരീഷ്, ടി. രാധാഗോപി, മയളി മുണ്ടെങ്ങാട്ട്, കെ.ടി.എ. മജ്, എം. സമീഷ് എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.



