ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക ബിഷപ്പുമാരുടെ ദേശീയ സംഘടനയായ സി.ബി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച സുപ്രീം കോടതി രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു. മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന സമാന നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഹർജികളോടൊപ്പം തന്നെയാണ് സി.ബി.സി.ഐയുടെ അപേക്ഷയും പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
സംശയത്തിന്റെ പേരിൽ ആളുകളെ കുറ്റവാളികളായി കാണാനുള്ള അന്യായ വ്യവസ്ഥകളാണ് രാജസ്ഥാൻ നിയമത്തിൽ ഉൾപ്പെടുത്തിയതെന്ന് ഹർജിയിൽ സി.ബി.സി.ഐ ആരോപിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയും അടിസ്ഥാന അവകാശങ്ങളും ലംഘിക്കുന്ന രീതിയിലാണ് നിയമം രൂപീകരിച്ചതെന്നും സംഘടന കോടതിയോട് അറിയിച്ചു.




