കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇനി ആകാംക്ഷയുടെ 24 മണിക്കൂർ മാത്രം. വോട്ടെണ്ണൽ നാളെ (ശനിയാഴ്ച) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ 8.15 ഓടെ ലഭിച്ചുതുടങ്ങും.കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒമ്പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും പൂർണ്ണ ഫലം ലഭ്യമാകും.
വോട്ടെണ്ണൽ നടപടിക്രമങ്ങൾ എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ നില തത്സമയം സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ട്രെൻഡ് (Trend) ആപ്ലിക്കേഷനിലേക്ക് നൽകുന്നതിനായി സാങ്കേതിക ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. കൗണ്ടിങ് ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എന്നിവർക്കാണ് പ്രധാനമായും പ്രവേശനമുള്ളത്. കൂടാതെ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പാസ് അനുവദിച്ചിട്ടുള്ള റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ എന്നിവർക്കും പ്രവേശിക്കാം. സ്ഥാനാർഥികളെയും കൗണ്ടിങ് പാസ് ലഭിച്ച ഏജന്റുമാരെയും കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും.






