പാലക്കാട്: കൊല്ലങ്കോട് തെന്മലയോര കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നത് പതിവാകുമ്പോൾ കണ്ണീരും നെടുവീർപ്പുമായി കർഷകർ. പാലകപ്പാണ്ടി, സീതാർകുണ്ട് മലകൾക്കുതാഴെയുള്ള പെരുങ്ങോട്ടുശ്ശേരി കളം, ചീളക്കാട്, തേക്കിൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ആനകൾ തുടർച്ചയായി നാശം വിതയ്ക്കുന്നത്. ഇവിടെ രണ്ടാംവിളയിറക്കിയ ആറേക്കറോളം നെൽപ്പാടങ്ങളിൽ ആനകൾ നാശംവിതച്ചതായി കർഷകർ പരാതിപ്പെട്ടു.
ഇതിനുപുറമേ തെങ്ങുകൾ, മാവ് തുടങ്ങിയവയ്ക്കും വലിയ നാശം ഉണ്ടാക്കിയിട്ടുണ്ട്. തെന്മലയിൽനിന്ന് കാടിറങ്ങിയിട്ടുള്ള നാല് ആനകളാണ് കഴിഞ്ഞ കുറേദിവസങ്ങളായി ഇവിടങ്ങളിൽ കൃഷിനാശം ഉണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു. വനംവകുപ്പിന്റെ ആർആർടി സംഘമെത്തി ഇടയ്ക്കിടെ ആനകളെ പടക്കംപൊട്ടിച്ചും മറ്റും കാടുകയറ്റുന്നുണ്ടെങ്കിലും രാത്രിയായാൽ ഇവ കൃഷിയിടങ്ങളിലേക്കുതന്നെ തിരികെ എത്തുന്നതായാണ് പരാതി.
മലയോരത്തുള്ള കൃഷിയിടങ്ങൾക്കുചുറ്റും സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നശിപ്പിച്ചാണ് ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. വന്യജീവികളെ പ്രതിരോധിക്കാൻ കൃഷിയിടങ്ങൾക്കുചുറ്റും സ്ഥാപിച്ചിട്ടുള്ള വൈദ്യുതവേലിക്കുമുകളിൽ മരം പുഴക്കിയിട്ടാണ് പലപ്പോഴും ആനകൾ കൃഷിയിടത്തിലേക്ക് കടക്കുന്നതെന്നും കർഷകർ പറയുന്നു.






