ന്യൂഡൽഹി: സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾ.
ഈ സന്ദർശനം ഇന്ത്യ – ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഏറെ പ്രാധാന്യമേറിയതാണെന്നുമാണ് റിപോർട്ടുകൾ. ഒമാനിൽ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുകയും 2023 ഡിസംബറിൽ ഒമാൻ ഭരണാധികരാരി സുൽത്താൻ ഹൈത്തം ബിൻ താരിക് ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. നിലവിൽ ജോർദാനിലുള്ള പ്രധാനമന്ത്രി നാളെയാണെത്തുക എന്നും ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി ശ്രീനിവാസ് പറഞ്ഞു.






