കോട്ടയം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി എക്സൈസ്, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. വ്യാജമദ്യ നിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ച ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനകൾ നടത്തുമ്പോൾ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം വേണം നടപടികൾ സ്വീകരിക്കാനെന്നും കളക്ടർ പ്രത്യേകം നിർദ്ദേശിച്ചു.
ആഘോഷക്കാലത്തെ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലയിലും താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു. പ്രധാന റോഡുകളിൽ വാഹനപരിശോധനയ്ക്കായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് വനമേഖലകളിലുൾപ്പെടെ സംയുക്ത പരിശോധനകൾ ഊർജിതമാക്കും.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾ കർശനമായി നിരീക്ഷിക്കുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് അറിയിച്ചു. ക്രിസ്മസിന് മുന്നോടിയായി എല്ലാ നിയോജകമണ്ഡലം തലങ്ങളിലും ജനകീയസമിതി യോഗങ്ങൾ വിളിച്ചുചേർക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി. ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.










