കോഴിക്കോട് : മടവൂർ ഗ്രാമപഞ്ചായത്തിന്റെ 61 വർഷത്തെ ചരിത്രത്തിൽ നാലാമത്തെ തവണ പ്രസിഡന്റ് പദവി ആരാമ്പ്രം മേഖലയിലേക്ക്. പതിമൂന്നാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച സഫിയ മുഹമ്മദ് ആണ് മടവൂരിന്റെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നത്.
ആരാമ്പ്രം പ്രദേശത്ത് നിന്നുള്ള ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ചരിത്ര നേട്ടവും ഇതോടെ സഫിയ മുഹമ്മദിന് സ്വന്തമാകും.1962-ൽ പഞ്ചായത്തുകൾ രൂപീകരിച്ച ശേഷം 1964-ലാണ് മടവൂരിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് മൂന്ന് തവണയാണ് ആരാമ്പ്രം സ്വദേശികൾ പ്രസിഡന്റ് പദവി അലങ്കരിച്ചത്. കുന്നുമ്മൽ ഖാദർ സാഹിബ് പഞ്ചായത്തിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1970 മുതൽ 1975 വരെ ഭരണത്തിന് നേതൃത്വം നൽകി. വട്ടംകണ്ടത്തിൽ മുഹമ്മദ് സാഹിബ്: 1975 മുതൽ 1980 വരെ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. എം.കെ. അബു ഹാജി: 1993 മുതൽ 1994 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം ആരാമ്പ്രത്തുനിന്നും പ്രസിഡന്റായത്.
അനുഭവസമ്പത്തിന്റെ കരുത്തിൽനീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രസിഡന്റ് പദവി വീണ്ടും ആരാമ്പ്രം മേഖലയിലേക്ക് എത്തുന്നത്. 2010-2015 കാലയളവിൽ പഞ്ചായത്ത് അംഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സഫിയ മുഹമ്മദിന്റെ അനുഭവസമ്പത്ത് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകും.പഞ്ചായത്ത് രൂപീകരണത്തിന്റെ 61-ാം വർഷത്തിൽ ഒരു വനിതാ പ്രതിനിധിയിലൂടെ ഈ പദവി തങ്ങളുടെ നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാമ്പ്രം നിവാസികൾ. ഡിസംബർ 27-ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ സഫിയ മുഹമ്മദ് മടവൂർ പഞ്ചായത്തിന്റെ 21-ാമത് പ്രസിഡന്റായി ചുമതലയേൽക്കും.






