കോട്ടയം: ഡിസംബർ മാസത്തിലെ കാലാവസ്ഥ രാവിലെയും രാത്രിയും കൊടും തണുപ്പ്. പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്. അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ ആറു ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം ഇന്നലെ പുനലൂരിൽ (35.2 ഡിഗ്രി ) ആണ് കൂടുതൽ ചൂട് ഉണ്ടായതു.
34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലും ഉയർന്ന ചൂടാണ് പകൽ അനുഭവപ്പെടുന്നത്. ഇരുപതു മുതൽ ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിലേക്ക് പുലർച്ചെ താഴുന്ന താപനില സൂര്യനുദിച്ച് കഴിയുമ്പോൾ കൂടിത്തുടങ്ങും.
ഏഴു തുടങ്ങി എട്ട് മണിക്കൂറുകൾക്കുള്ളിൽ പതിനഞ്ചു ഡിഗ്രി സെൽഷ്യസിൽ അധികം ചൂട് കൂടി മുപ്പത്തിയഞ്ചു ഡിഗ്രിയിയിലെത്തി ജില്ലയെ പൊള്ളിക്കും. രാത്രിയാകുന്നതോടെ ഇത് കുത്തനെ കുറയും. ഡിസംബർ ഇരുപത്തിന്, രാവിലത്തെ തണുപ്പിനേക്കാൾ 17.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇങ്ങനെ കൂടിയത്.
ഈ ഡിസംബർ പകുതിയോടെയാണ് താപനിലയിൽ പ്രകടമായ വ്യതിയാനം ഉണ്ടായിത്തുടങ്ങിയത്. അതോടെ പനിയും ജലദോഷവും ആളുകൾക്ക് കോട്ടയം ജില്ലയിൽ കൂടുതൽ ആയി.




