കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവിയുടെ പേര് യുഡിഎഫ് സ്ഥാനാർഥിത്വ ചർച്ചകളിൽ സജീവം. കെ.എം.സി.സി ഉൾപ്പെടെ വിവിധ സംഘടനകളും പ്രവർത്തകരും അലവിയുടെ സ്ഥാനാർഥിത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായാണ് സൂചന.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത്, മണ്ഡലത്തിലെ അഞ്ച് പഞ്ചായത്ത് ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിൽ പ്രവർത്തിച്ച ഭരണപരിചയം അലവിക്ക് അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു.ബ്ലോക്ക് പഞ്ചായത്ത് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികളും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയുള്ള പ്രവർത്തന ശൈലിയും അദ്ദേഹത്തിന് വ്യക്തിപരമായ സ്വീകാര്യത നൽകുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് തവണ പി.ടി.എ റഹീം വിജയിച്ച മണ്ഡലത്തിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി തീരുമാനമാണ് കുന്ദമംഗലത്ത് യു.ഡി.എഫിന്റെ മുന്നേറ്റം നിർണയിക്കുക.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അലവിയെ മത്സരിപ്പിക്കാതിരുന്നത് പാർട്ടിയുടെ തന്ത്രപരമായ നീക്കമായിരുന്നുവെന്ന വിലയിരുത്തലും ഇപ്പോൾ ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന സ്ഥാനാർഥിയായി അലവിയെ മുന്നിൽ നിർത്തിയാൽ, കുന്ദമംഗലം നിയോജക മണ്ഡലത്തിൽ വിജയസാധ്യത കൂടും എന്ന കണക്കുകൂട്ടലാണ് വലതുപക്ഷ നിരീക്ഷകർ നടത്തുന്നത്.










