തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് അയച്ചു. തീപിടിത്തം ഉണ്ടായ പാർക്കിംഗ് പ്രദേശത്ത് മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏഴ് ദിവസത്തിനകം സ്ഥലത്ത് പരിശോധന നടത്തണമെന്നും നോട്ടീസിൽ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപമുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ യൂണിറ്റുകൾ ഒന്നര മണിക്കൂറിലേറെ നടത്തിയ ശക്തമായ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ 500ലേറെ ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പാളത്തിൽ നിർത്തിയിട്ടിരുന്ന ഒരു എൻജിനും ഭാഗികമായി കത്തി. സമീപത്തെ ടിക്കറ്റ് കൗണ്ടറും തീപിടിത്തത്തിൽ നശിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധന നടത്തി. റെയിൽവേ പൊലീസ്, ആർപിഎഫ്, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായാണ് പരിശോധന നടന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി.






