പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്ത്. റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിലിന്റെ മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും മറ്റാരെങ്കിലും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
ഇതിനിടെ, അധ്യാപകനെതിരെ കൂടുതൽ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്തുവെച്ച് ലൈംഗിക അതിക്രമം നടന്നുവെന്നും ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിലുണ്ട്. ഇതോടെ അഞ്ച് വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് ലഭിച്ച അഞ്ച് യുപി വിഭാഗത്തിലെ ആൺകുട്ടികളാണ് മൊഴി നൽകിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സിഡബ്ല്യുസിയുടെ കൗൺസിലിങ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് ഇന്ന് മറുപടി നൽകേണ്ട അവസാന ദിവസമാണ്.






