കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് വധഭീഷണി സന്ദേശം . ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് രാജ്ഭവൻ അറിയിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിക്കുകയും ഗവർണറുടെ സുരക്ഷ രാത്രി തന്നെ വിലയിരുത്തുകയും ചെയ്തു.വധഭീഷണിയുടെ പശ്ചാത്തലത്തിലും സുരക്ഷാസേനയില്ലാതെ ഇന്ന് കൊൽക്കത്ത നഗരത്തിലൂടെ നടന്ന് സഞ്ചരിക്കുമെന്ന് ഗവർണർ തീരുമാനിച്ചതായി രാജ്ഭവൻ വ്യക്തമാക്കി.
എൻഎസ്എസിനെതിരെ ആനന്ദ ബോസ് നടത്തിയ വിമർശനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തി. എൻഎസ്എസിനെ കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും സംഘടനയോടു തനിക്ക് പരാതിയില്ലെന്നും ആനന്ദ ബോസ് പറഞ്ഞു. മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ലഭിക്കാതിരുന്നതിലാണ് വിഷമമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു ആനന്ദ ബോസിന്റെ വിമർശനം. മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റിൽ നിൽക്കുന്നവരെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.










