തിരുവനന്തപുരം: തൊണ്ടിമുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ മൂന്നംഗ അച്ചടക്ക സമിതിയാണ് ചുമതലപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നൽകും.
മുൻ മന്ത്രിയുടെ നടപടി ഗുരുതരവും അഭിഭാഷക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിലാണ് ബാർ കൗൺസിൽ. തൊണ്ടിമുതൽ കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടപ്പെടുമോയെന്നതാണ് ഇനി നിർണായകമായി അറിയേണ്ടത്.
കേസുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നത്. ആന്റണി രാജുവിനും കേസുമായി ബന്ധപ്പെട്ട മറ്റ് കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം മാത്രമേ തുടർനടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുകയുള്ളൂ.






