തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പിണറായി വിജയൻ.
സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനന രംഗത്ത് അവസരം ഒരുക്കിയത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകളാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്. പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ള റെയർ എർത്ത് ഇടനാഴി എന്ന എൽഡിഎഫിന്റെ ആശയം അട്ടിമറിച്ച് സ്വകാര്യവത്കരണ നീക്കങ്ങൾ നടത്താൻ യുഡിഎഫ് സർക്കാർ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് പിണറായി വിജയന്റെ പ്രതികരണം. വിഷയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണ്.






