കോട്ടയം: ജില്ലയിൽ നടന്നു വരുന്ന സ്ക്രാബിൾ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്ന കൂട്ടികളുടെ പ്രകടനം മികച്ചതെന്നു സ്ക്രാബ്ൾ അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും വേൾഡ് ഇംഗ്ലിഷ് സ്ക്രാബ്ൾ പ്ലെയേഴ്സ് അസോസിയേഷൻ റൂൾസ് കമ്മിറ്റി അംഗവുമായ സിദ്ധാർഥ് നിത്യാനന്ദ്. കോട്ടയം സ്ക്രാബ്ൾ ക്ലബ് പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സ്ക്രാബ്ൾ വർക്ഷോപ്പിന് എത്തിയതായിരുന്നു അദ്ദേഹം.
കുട്ടികൾ വേഗത്തിൽത്തന്നെ ടെക്നിക്കുകൾ മസ്സിലാക്കുന്നുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ക്രാബ്ൾ പരിശീലനം നടത്തിയിട്ടുണ്ടെന്നും അതിലെ ഏറ്റവും മികച്ച സംഘത്തെയാണ് കോട്ടയത്ത് കണ്ടത്. കൂടുതൽ ദേശീയ ചാംപ്യന്മാരെ കോട്ടയത്ത് നിന്ന് പ്രതീക്ഷിക്കുന്നു.
വാക്കുകളുടെ മത്സരമായ സ്ക്രാബ്ൾ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുമെന്നും സിദ്ധാർഥ് പറഞ്ഞു. വാക്കുകളുടെ പോരാട്ടമാണ് സ്ക്രാബ്ൾ. അക്ഷരങ്ങൾ അടങ്ങിയ ടൈലുകൾ ഉപയോഗിച്ച് ബോർഡിൽ വാക്കുകൾ നിർമിക്കുകയാണു മത്സരത്തിന്റെ അടിസ്ഥാന രീതി. ഓരോ അക്ഷരത്തിനും വാക്കുകൾക്കും പ്രത്യേക പോയിന്റ് മൂല്യമുണ്ട്. ബുദ്ധിശക്തിയും ഭാഷാ പ്രാവീണ്യവും ഒരേ പോലെ പരീക്ഷിക്കുന്നതാണ് മത്സരം.
സാധാരണക്കാർക്ക് ഇംഗ്ലിഷ് ഭാഷ കൂടുതൽ മെച്ചമാകുന്നതിനൊപ്പം ആസൂത്രണ ശക്തിയും ചിന്താ ശേഷിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴു വയസ്സുകാരൻ മുതൽ എൺപതു വയസ്സുള്ളയാൾ വരെ വർക്ഷോപ്പിന്റെ ഭാഗമായി. സ്ക്രാബ്ൾ മത്സരം കൂടുതൽ പേരിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് കോട്ടയം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന കോട്ടയം സ്ക്രാബ്ൾ ക്ലബ് വർക്ഷോപ് സംഘടിപ്പിച്ചത്.



