കോട്ടയം: വൈക്കത്ത് വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതോടെ കായലിന്റെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശം വെള്ളത്തിലായി. മുൻകാലങ്ങളെ അപേക്ഷിച്ച് കായലിന്റെ ആഴം കുറഞ്ഞതും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്താത്തതുമാണ് വെള്ളം കരയിലേക്കു കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
രാത്രിയിൽ കരയിലേക്ക് ഉപ്പ് വെള്ളം കയറിയതോടെ കൃഷി നശിച്ചു. പുലർച്ചെയാണ് വേലിയേറ്റം അനുഭവപ്പെടുന്നത്.വീടുകളുടെ ശുചിമുറിയുടെ ടാങ്കിനു മുകളിൽ വരെ വെള്ളം ഉയരുന്നതിനാൽ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ തീരവാസികൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
ഗ്രാമീണ റോഡുകൾ മിക്കതും വെള്ളം കയറുന്നതോടെ രാവിലെ ജോലിക്കു പോകേണ്ടവർക്ക് റോഡിലൂടെ യാത്രചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ്. തുടർച്ചയായി വെള്ളം കയറുന്നതിനെ പ്രതിരോധിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു തീരവാസികളുടെ ആവശ്യം.




