കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. കേസുമായി ബന്ധപ്പെട്ട് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ തുടർച്ചയായ കാലതാമസം ഉണ്ടായതിനെ തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത വിമർശനം ഉന്നയിച്ചു. കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ഹനീഷിനോട് കോടതി ചോദിച്ചു. ഉത്തരവ് നിരന്തരം അവഗണിച്ചുവെന്ന വിലയിരുത്തലും സിംഗിൾ ബെഞ്ച് നടത്തി.
അതേസമയം, താൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതായും നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് പ്രവർത്തിക്കുന്നതെന്നും ഹനീഷ് കോടതിയെ അറിയിച്ചു. ഹനീഷ് സമർപ്പിച്ച മാപ്പപേക്ഷയിൽ തീരുമാനം അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.
കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നതായി ആരോപിക്കുന്ന 80 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഐ.എൻ.ടി.യു.സി. നേതാവ് ആർ. ചന്ദ്രശേഖരനും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷും ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണയ്ക്ക് ആവശ്യമായ പ്രോസിക്യൂഷൻ അനുമതി നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതോടെയാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നത്.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ വീണ്ടും കാലതാമസം ഉണ്ടായാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് സാധ്യതയുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇതിനിടെ നിലവിലെ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്.






