ആലപ്പുഴ: മദ്യനയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. എന്നിട്ട് മാത്രമേ തീരുമാനം എടുക്കാനാകൂ. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ഉയർന്ന ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചില ഭാഗത്തു നിന്നും ചില ആശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ വന്നതേയുള്ളൂ. സര്‍ക്കാരെടുക്കുന്ന നിലപാടുകളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും കെസി വ്യക്തമാക്കി.




