നെല്ലൂർ: പത്ത് വയസുകാരിയുടെ പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ചോക്ലേറ്റ് നിർമ്മാതാക്കൾക്കും റീട്ടെയിൽ വ്യാപാരിക്കുമെതിരെ ഉപഭോക്തൃ കോടതി നടപടി. കേടായ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് പിറന്നാളുകാരിയുൾപ്പെടെ നിരവധി കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് കുടുംബം പരാതി നൽകിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നടന്ന സംഭവത്തിൽ പരാതിക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി 210 രൂപ വിലവരുന്ന ചോക്ലേറ്റുകളാണ് കുട്ടിയുടെ പിതാവ് വാങ്ങിയത്. ആഘോഷത്തിന് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് ബാക്കിയുണ്ടായിരുന്ന ചോക്ലേറ്റുകൾ പരിശോധിച്ചപ്പോഴാണ് അവയിൽ പുഴുക്കളുണ്ടെന്ന് കുടുംബം കണ്ടെത്തിയത്. ഇതേ തുടർന്ന് ചോക്ലേറ്റ് നിർമ്മാതാക്കൾക്കും ഉൽപ്പന്നം വിറ്റ കടയുടമയ്ക്കുമെതിരെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിച്ചു.
എന്നാൽ ആരോപണങ്ങൾ നിർമ്മാതാക്കളും വ്യാപാരിയും നിഷേധിച്ചു. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്ന ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ പരാതിക്ക് നിലനിൽപ്പില്ലെന്നുമായിരുന്നു അവരുടെ വാദം.
ഈ വാദം തള്ളിക്കളഞ്ഞ ഉപഭോക്തൃ കമ്മീഷൻ, ഉപഭോക്തൃ കോടതികളിലെ നടപടികൾ സിവിൽ കോടതികളിലേതുപോലെ കർശനമായ തെളിവ് നിയമങ്ങൾക്ക് വിധേയമല്ലെന്ന് വ്യക്തമാക്കി. പരാതിക്കാർ സമർപ്പിച്ച ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളുടെ ചികിത്സാ രേഖകളും ആരോപണം ശരിവയ്ക്കാൻ പര്യാപ്തമാണെന്ന് കമ്മീഷൻ വിലയിരുത്തി.
ചോക്ലേറ്റിൽ പുഴുക്കളുണ്ടായിരുന്നുവെന്നും അത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായെന്നും കണ്ടെത്തിയ കമ്മീഷൻ, സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിച്ചത് സേവനത്തിലെ ഗുരുതര വീഴ്ചയാണെന്ന് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.






