തൃശ്ശുർ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗബാധയുള്ള വിദ്യാർഥിയുടെ ആഗ്രഹം സഫലമായി. കാസർഗോഡ് വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ സിയാ ഫാത്തിമയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ഓൺലൈനായി പങ്കെടുതത്ത് .വാസ്കുലൈറ്റിസ് രോഗബാധ മൂലം തൃശ്ശൂരിലെ കലോത്സവ വേദിയിൽ എത്തി മത്സരിക്കാൻ കഴിയില്ലെന്ന സാഹചര്യം വിശദീകരിച്ച് സിയാ ഫാത്തിമ മന്ത്രി വി ശിവൻകുട്ടിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. വിദ്യാർഥിയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി പ്രത്യേക ഇടപെടൽ നടത്തിയത്.
യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്ന ഡോക്ടർമാരുടെ കർശന നിർദേശത്തെ തുടർന്നാണ് ഓൺലൈൻ മത്സരത്തിന് പ്രത്യേക അനുമതി നൽകിയത്. ഇതുസംബന്ധിച്ച വിവരം മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.
‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗത്തോട് പോരാടിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കണമെന്ന ആ കുട്ടിയുടെ വലിയ ആഗ്രഹം അവഗണിക്കാനാവില്ല. മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.’നാളെ രാവിലെ 11 മണിക്ക് തൃശ്ശൂരിൽ വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് സിയാ ഫാത്തിമ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തത്. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്തു.
രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയാ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഈ അവസരം കൈത്താങ്ങാകട്ടെയെന്നും, വിദ്യാർഥിനിക്ക് എല്ലാ വിജയാശംസകളും വേഗത്തിലുള്ള രോഗമുക്തിയും ആശംസിക്കുന്നുവെന്നും മന്ത്രി കുറിച്ചു.






