തൃശ്ശൂർ : ചിറക്കലിൽ കാഞ്ഞിരമറ്റം ഫരീദ് ഔലിയയുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റത്തോടെ തുടക്കമായി. നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെ നേർച്ചപ്പെട്ടികൾ പുതുക്കി ചായം പൂശിയതോടെയാണ് ഉത്സവമുഹൂർത്തം ഗ്രാമമാകെ അറിയപ്പെട്ടത്.
കൊടിയേറ്റത്തിന് പിന്നാലെ വരുന്ന ദിവസങ്ങളിൽ വീടുകളിലേക്ക് അറബാനാ മുട്ട്, ദഫ് മുട്ട്, മുട്ടും മൂളി സംഘങ്ങളുടെ വരവോടെ ആഘോഷാന്തരീക്ഷം ശക്തമാകും.ചീരക്കുഴിയിൽ നടന്ന കൊടിയേറ്റച്ചടങ്ങിനായി നാട്ടുകാർ ഒരുമിച്ച് 150 കിലോ നെയ്ച്ചോറാണ് ഒരുക്കിയത്.
പന്തലിടൽ, പോത്തുകുറുമ ഒരുക്കൽ, നെയ്‌ച്ചോര്‍ വിതരണം എന്നിവയിൽ എല്ലാ വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു. ശർക്കരയും ജീരകവും ചേർത്ത ചക്കരവെള്ളവും വിതരണം ചെയ്തു. ജാതി–മത വ്യത്യാസമില്ലാതെ ഔലിയായുടെ ആണ്ടിൻ്റെ നെയ്‌ച്ചോര്‍ സ്വീകരിക്കാൻ ജനങ്ങൾ എത്തിയത് ഗ്രാമസൗഹൃദത്തിന്റെ തെളിവായി.ചീരക്കുഴിക്ക് പുറമെ വടക്കുമുറി റോഡിലെ വിളക്കുകാലിന് സമീപമുള്ള നേർച്ചപ്പെട്ടിയിലും അന്നദാനം നടന്നു. ഈ വരുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ.
ചൊവ്വാഴ്ച രാത്രി ഡി.ജെ ഒപ്പനയും കോൽക്കളിയും, ബുധനാഴ്ച രാത്രി ബാൻഡ് സെറ്റ് സംഗമവും ആനകളുടെ അണിനിരക്കുമുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്ക് ദേശനേർച്ചകൾക്ക് ശേഷം വൈകിട്ട് ചിറക്കൽ അങ്ങാടിയിൽ സംഗമിച്ച് ദേശഭക്തിഗാനത്തോടെ സമാപനം നടക്കും.




