തിരുവനന്തപുരം: ആ കുഞ്ഞുമുഖത്തിലെ പുഞ്ചിരിയും തൃപ്തിയും തന്നെയാണ് ഈ നിമിഷത്തിന്റെ ഏറ്റവും വലിയ സന്തോഷം” വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗത്തെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തിളങ്ങിയ വിദ്യാർഥിനി സിയ ഫാത്തിമയെ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സ്റ്റേറ്റ് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രോഗബാധയെ തുടർന്ന് കലോത്സവ വേദിയിലെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ സിയ ഫാത്തിമ. “എന്നെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടോ” എന്ന സിയയുടെ ദയനീയ അഭ്യർഥനയ്ക്ക് മുന്നിൽ, കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു ഇടപെടലാണ് മന്ത്രി നടത്തിയത്.
സിയയ്ക്ക് വീട്ടിൽ ഇരുന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകാൻ മന്ത്രി വി ശിവൻകുട്ടി ഉടൻ ഉത്തരവിടുകയായിരുന്നു. ഇതോടെ സിയയുടെ മുന്നിലുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും വഴിമാറി. നിശ്ചിത സമയക്രമം പാലിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഓൺലൈനായി പങ്കെടുത്തു. മത്സരാധികാരികൾ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്തു. വാസ്കുലൈറ്റിസ് രോഗം സൃഷ്ടിച്ച കടുത്ത വേദനകൾക്കിടയിലും പിന്മാറാതെ നടത്തിയ ആത്മാർത്ഥ പ്രയത്നത്തിന് സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ തന്റെ കലാപ്രതിഭയെ തടയരുതെന്ന ഉറച്ച തീരുമാനമാണ് സിയയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
എ ഗ്രേഡ് നേടിയ സിയയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ച മന്ത്രി, “വീട്ടിൽ നിന്ന് തൃശ്ശൂർ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് നിറങ്ങൾ പകർന്ന സിയയുടെ പ്രകടനം ഒരു മത്സരവിജയത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല, അത് അതിജീവനത്തിന്റെ അതുല്യമായ കഥ കൂടിയായിരുന്നു” എന്ന് കുറിച്ചു.
“കലയും മാനവികതയും കൈകോർത്ത ഈ നിമിഷം കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ എന്നേക്കുമായി ഓർമ്മിക്കപ്പെടും” എന്നും സിയയുടെ കുടുംബത്തോടൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു










