കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വർഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും, സാമൂഹ്യക്ഷേമ പദ്ധതികൾ ഇടതുപക്ഷത്തിന് മാത്രമേ കൃത്യമായി ചെയ്യാൻ കഴിയുള്ളൂവെന്നും, കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് (എം) ന്റെ ആവശ്യങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രസ്താവിച്ചു.
എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് (എം) ന്റെ ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ത്രീകളെയും, യുവജനങ്ങളെയും, വയോജനങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. ഏതാണ്ട് ഒരു കോടി ജനങ്ങൾക്ക് പ്രത്യക്ഷമായി പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല.
ഫെബ്രുവരി 7,8, 9 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന മധ്യമേഖലാ ജാഥ വിജയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി നിയോജകമണ്ഡലം, പഞ്ചായത്ത് തലം, ബൂത്ത് തലയോഗങ്ങൾ കൂടുവാൻ തീരുമാനിച്ചു. നിയോജകമണ്ഡല കേന്ദ്രങ്ങളിൽ സ്വീകരണം വിജയിപ്പിക്കുവാൻ വിപുലമായ ഒരുക്കങ്ങൾ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ പ്രഫ. ലോപ്പസ് മാത്യു, വി. കെ. സന്തോഷ് കുമാർ, കെ. അനിൽകുമാർ, വി. ബി. ബിനു, കെ.എം. രാധാകൃഷ്ണൻ, സി.കെ. ശശിധരൻ, ബെന്നി മൈലാടൂർ, സണ്ണി തോമസ്, സണ്ണി തെക്കേടം, മാത്യൂസ് ജോർജ്, സുനിൽ എബ്രഹാം, ജോസഫ് ചാമക്കാല, പ്രശാന്ത് നന്ദകുമാർ, ഔസേപ്പച്ചൻ ഓടയ്ക്കൽ, പോൾസൺ പീറ്റർ, ബെന്നി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.










