തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവം സമാപിച്ചതിനെ തുടർന്ന് തിരക്കൊഴിഞ്ഞ തേക്കിൻകാട് മൈതാനത്ത് ഇന്ന് പുലർച്ചെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത കലോത്സവത്തിനുശേഷം പൂരംപറമ്പ് മാലിന്യമുക്തമാക്കുന്നതിനായി തൃശ്ശൂർ മേയറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
ഡെപ്യൂട്ടി മേയർ, കൗൺസിലർമാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവർ പുലർച്ചെ മുതൽ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കലോത്സവത്തിന്റെ ആവേശം പൂർണമായി അടങ്ങുന്നതിന് മുൻപേ നഗരത്തെ പഴയ ശുചിത്വരൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്.അധികാരമേറ്റെടുത്തതിന് ശേഷം നഗരഭരണത്തിൽ നടപ്പാക്കിയ പ്രവർത്തനാത്മക ഇടപെടലുകളുടെ തുടർച്ചയായാണ് ഈ നടപടി. നിർദ്ദേശങ്ങൾ നൽകുന്നതിൽ ഒതുങ്ങാതെ, നഗരത്തിന്റെ ശുചിത്വത്തിനായി ജനപ്രതിനിധികൾ നേരിട്ട് രംഗത്തിറങ്ങിയതിലൂടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രചോദനമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വലിയ ആഘോഷങ്ങൾക്കുശേഷം പ്രദേശങ്ങൾ എങ്ങനെ കാര്യക്ഷമമായി പരിപാലിക്കണം എന്നതിന് തൃശ്ശൂർ കോർപ്പറേഷൻ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നതായാണ് പൊതുജനാഭിപ്രായം. നഗരശുചിത്വം ഉറപ്പാക്കുന്നതിൽ ഭരണസമിതിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അഭിപ്രായമുയർന്നു.ആഘോഷങ്ങൾക്കൊപ്പം ഉത്തരവാദിത്തബോധവും നിർബന്ധമാണെന്ന് തെളിയിക്കുന്നതാണ് ഈ ശുചീകരണ പ്രവർത്തനങ്ങളെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.






