തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വരവും തീപ്പൊരി പ്രസംഗത്തിലും അടിമുടി കോരി തരിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ചക്കവീണ് മുയലു ചത്തതാണെന്ന് പറയുന്ന എതിര്‍പാര്‍ട്ടിക്കാരാണ് ധാരാളം. സര്‍ക്കാരിനോടുള്ള വിയോജിപ്പ് വോട്ടായി വീണത് കൊണ്ട് മാത്രം കോണ്‍ഗ്രസ്സിന് ജയം കിട്ടിയതാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലും. പാര്‍ട്ടിക്കുള്ളിലെ താന്‍മാത്രമാണ് വലുതെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനിടയിലും മുതിര്‍ന്ന നേതാക്കളുടെ ഒക്കെ സീറ്റിനായുള്ള വാശികളും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പെണ്ണ് കേസ് വിഷയവും തുടങ്ങി ഡഉഎ ല്‍ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. ഈ പ്രശ്നങ്ങളുടെയോക്കെ ഇടയിലും എവിടെ നിന്നാണ് ഈ കോണ്‍ഫിഡന്‍സ് കിട്ടുന്നതെന്നാണ്എന്നാണ് എല്ലാവരും ചോദിക്കുന്നത്.
രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിക്കുന്നതിനായാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തിയത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം. ലീലാവതി ടീച്ചര്‍ക്ക് രാഹുല്‍ഗാന്ധി സമ്മാനിച്ചു. കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറയുകയുമുണ്ടായി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന മഹാ പഞ്ചായത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കൊച്ചി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15000 ത്തിലധികം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പങ്കെടുത്ത മഹാപഞ്ചായത്ത് സംഘടിപ്പിച്ചത് കെപിസിസിയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മാത്രമല്ല മഹാ പഞ്ചായത്തിലേക്ക് ക്ഷണിച്ചതെന്നതാണ് ഈ പരിപാടിയുടെ ഒരു പ്രത്യേകതയായി എടുത്ത് പറയേണ്ടത്. കാരണം പരാജയപ്പെട്ടവരെയും കൂടെ നിര്‍ത്തുന്നുണ്ടെന്ന തോന്നല്‍ വലിയ രീതിയില്‍ ഗുണം ചെയ്യും. ഇത് ആരുടെ ബുദ്ധിയാണെങ്കിലും നല്ല തീരുമാനം.
കെപിസിസി വിജയാഘോഷത്തില്‍ സംസാരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ബിജെപിക്കെതിരെ വലിയരീതിയിലുള്ള വിമര്‍ശനം ശരങ്ങളാണ് രാഹുല്‍ഗാന്ധി തെടുത്തുവിട്ടത്. വിമര്‍ശനത്തിനൊപ്പം ഓവര്‍ കോണ്‍ഫിഡന്‍സ് നിറഞ്ഞ വാക്കുകളിലൂടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും രാഹുല്‍ ഗാന്ധി മറന്നില്ല.ചരിത്ര വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയതെന്നും ജനതയുടെ ശബ്ദം കേള്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോടായി പറയുന്നത്.
അവരുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്‌കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാന്‍ ഇന്ത്യയുടെ ജനാതിപത്യത്തെ നിശബ്ദമാക്കണം. എന്നാല്‍ മലയാളിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന തെരഞ്ഞെടുപ്പായി കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പു മാറിയെന്ന് പറഞ്ഞ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനും രാഹുല്‍ഗാന്ധി മറന്നില്ല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് തീര്‍ച്ചയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ തീപ്പൊരി പ്രസംഗം നടത്തിയപ്പോള്‍ മലയാളത്തില്‍ തര്‍ജിമ ചെയ്ത് ഷാഫി പറമ്പിലും സ്റ്റാറായി.
തദ്ദേശ തിരഞ്ഞെടുപ്പ് ആവേശമൊക്കെ പ്രവര്‍ത്തകര്‍ക്ക് വാരിക്കോരി കൊടുക്കുന്ന രാഹുല്‍ഗാന്ധി എപ്പോളാണ് അടുത്ത പട്ടായ ട്രിപ്പെന്നാണ് മറ്റു പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്. ആവേശം പകരുന്ന പ്രസംഗം നടത്തി വിസ്റ്റിങ് പ്രൊഫസറാകാനല്ലാതെ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ ശരിയായി നയിക്കാനോ പൂര്‍വ്വികരെ പോലെ നേതൃത്വം ഏറ്റെടുത്ത് മികച്ചരീതിയില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനെ നയിക്കാനോ കഴിവില്ലെന്ന കുറ്റപ്പെടുത്തല്‍ എന്നും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനായി മാറിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
എന്തൊക്കെയായാലും കുറ്റപ്പെടുത്തലുകള്‍ എന്തൊക്കെ കേട്ടാലും രാഹുല്‍ഗാന്ധി പകര്‍ന്നുകൊടുക്കുന്ന ഫയര്‍ പ്രവര്‍ത്തകര്‍ക്കും കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എത്രകണ്ട് ഫലിക്കുമെന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടറിയാം






