കണ്ണൂർ: ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന തരത്തിൽ കേസ് വഴിതിരിച്ചുവിടാൻ ശരണ്യ ശ്രമിച്ചിരുന്നുവെന്നും, വിചാരണയ്ക്കിടെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു.
കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആൺസുഹൃത്ത് നിധിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മാനസാന്തരത്തിന് സാധ്യതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷ നൽകാതിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. ശിക്ഷാവിധിയിൽ, ‘ഏറ്റവും ചെറിയ ശവപ്പെട്ടികളാണ് ഏറ്റവും ഭാരമേറിയത്’ എന്ന പരാമർശവും കോടതി ഉൾപ്പെടുത്തി. അമ്മയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി.










