കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകാൻ എസ്ഐടി തയ്യാറായിട്ടില്ല. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി പോറ്റിയുമായി കടകംപള്ളിക്ക് ഉണ്ടായിരുന്ന കൂടിക്കാഴ്ചകളും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോയെന്നതുമടക്കം വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്ഐടി വ്യക്തമാക്കി.
ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കേസിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു കോടതിയുടെ പരാമർശം.
ഡിസംബർ 28-ന് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ, ശബരിമല സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പോറ്റിയെ അറിയുന്നതെന്നും ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കണ്ടതെന്നും കടകംപള്ളി മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് എസ്ഐടിയുടെ നിലപാട്. മന്ത്രി ആയിരിക്കെ കടകംപള്ളി പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തിയതായി മഹസർ സാക്ഷിയായ വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്.
പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനായാണ് ഒരിക്കൽ എത്തിയതെന്നും, മറ്റൊരു സന്ദർഭത്തിൽ പൊലീസ് അകമ്പടിയോടെയായിരുന്നു സന്ദർശനമെന്നും സാക്ഷി പറയുന്നു. കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയതായി പോറ്റി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും എസ്ഐടി വ്യക്തമാക്കുന്നു. 2019-ൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതിൽ കൂടുതൽ വ്യക്തത നേടാൻ വീണ്ടും ചോദ്യം ചെയ്യലിന് എസ്ഐടി ഒരുങ്ങുകയാണ്.
ഹൈക്കോടതിയുടെ അനുമതിയോടെ ശബരിമലയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. പഴയ വാതിലിൽ നിന്നു ശേഖരിച്ച സാമ്പിളുകളും എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫിസിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കും പരിശോധനയ്ക്കായി അയക്കാൻ കോടതിയുടെ അനുമതി തേടും. ദ്വാരപാലകയും കട്ടികളപാളിയും സംബന്ധിച്ച സാമ്പിളുകൾ പരിശോധിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞരിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും മൊഴിയെടുക്കും. പാളികൾ പൂർണമായി മാറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് കോടതിയുടെ നിർദേശപ്രകാരം തുടർനടപടികൾ.






