പാലക്കാട്: പെർമിറ്റുമായി ബന്ധപ്പെട്ട് ഷൊർണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പ്. ഈ മാസം 31 നകം മുഴുവൻ ഓട്ടോറിക്ഷകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. ഷൊർണൂർ ടൗൺ, കനറാ ബാങ്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിൽ 86 ഓട്ടോകൾക്ക് പെർമിറ്റ് കഴിഞ്ഞ മാസങ്ങളിൽ നൽകി കഴിഞ്ഞു. ഇനി 25 പേർക്കാണ് പെർമിറ്റ് നൽകാനുള്ളത്. അപേക്ഷിച്ചതിൽഅർഹതപ്പെട്ടവർക്ക് നിയമപ്രകാരം പെർമിറ്റ് നൽകണം എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
ഇതര സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾ അനധികൃതമായി സർവീസ് നടത്തുന്നുണ്ടെന്നും ചില വാഹനങ്ങൾക്ക് ഇൻഷുറൻസ്, ഫിറ്റ്നസ്, സർട്ടിഫിക്കറ്റുകൾ എന്നിവ ഇല്ലെന്നും ചൂണ്ടികാട്ടി ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളും, ചില ഡ്രൈവർമാരുമാണ് കഴിഞ്ഞ മാസങ്ങളിൽ പരാതികളുമായി രംഗത്തെത്തിയത്. 4 മാസം മുൻപ്പൊലീസ് ഇരു സ്റ്റാൻഡുകളിലെയും നിയമാനുസൃത പെർമിറ്റുകളുടെ വിവരശേഖരണം നടത്തി നടപടിയെടുത്തിരുന്നെങ്കിലും ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചയിൽ നടപടി നിർത്തി വയ്ക്കുകയായിരുന്നു.
എന്നാൽ രേഖകൾ ഇല്ലാതെ സവാരി നടത്തുന്ന ഓട്ടോറിക്ഷ ഉടമകൾക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് മോട്ടർ വാഹന വകുപ്പിൻ്റെ പുതിയ തീരുമാനം. ഇതിൻ്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ തന്നെ പരിശോധന തുടങ്ങും.നഗരസഭാധ്യക്ഷ പി. നിർമല , ഉപാധ്യക്ഷൻ എ.കെ. അനുരാജ്, ഷൊർണൂർ എസ്ഐ കെ. സേതുമാധവൻ ജോയിൻ്റ് ആർടിഒ , നഗരസഭ സെക്രട്ടറി പി.എസ്. രാജേഷ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു






