തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തിലെ പട്ടയ വ്യവസ്ഥകൾ ക്രമീകരിച്ച് നൽകുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയർ തയ്യാറായതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചതെന്നും, മൂന്ന് വിഭാഗങ്ങളിലായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. അപേക്ഷ സമർപ്പിക്കുന്നത് മുതൽ ചലാൻ അടയ്ക്കുന്നതും ഉത്തരവ് ലഭിക്കുന്നതും വരെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടപ്പാക്കുന്നത്.
www.klr.kerala.gov.in എന്ന പോർട്ടൽ വഴി പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന വിധം വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോയും പോർട്ടലിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.അപേക്ഷകൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് നൽകേണ്ടത്. താമസത്തിനുള്ള കെട്ടിടങ്ങൾക്കും 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും ‘ഫോം എ’, പൊതു സ്ഥാപനങ്ങൾ, എയ്ഡഡ് സ്കൂളുകൾ, മറ്റ് പൊതു കെട്ടിടങ്ങൾ എന്നിവയ്ക്ക് ‘ഫോം ബി’, മറ്റ് ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിനായി ‘ഫോം ഡി’ എന്നിങ്ങനെയാണ് അപേക്ഷാ ക്രമീകരണം.
ജില്ല, താലൂക്ക്, വില്ലേജ്, തണ്ടപ്പേർ തുടങ്ങിയ വിവരങ്ങൾ നൽകിയാൽ റീ-സർവേ ഡാറ്റയിൽ നിന്ന് ഭൂമിയുടെ മറ്റ് വിശദാംശങ്ങൾ പോർട്ടൽ സ്വയമേവ കണ്ടെത്തി നൽകും. ഇതുവഴി സാധാരണക്കാർക്ക് നടപടികൾ വളരെ ലളിതവും സമയലാഭകരവുമാകുമെന്ന് മന്ത്രി പറഞ്ഞു.ഈ പുതിയ പോർട്ടൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അടുത്ത ആഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു






